കണ്ണൂര്‍: കണ്ണൂരിലെ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി. രാവിലെ 8.30ന് തുടങ്ങിയ റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് വീടിന് മുന്നിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും വലിയ രീതിയിൽ പ്രകോപിതരായി തന്നെയാണ് മുദ്രാവാക്യം വിളികൾ ഉയരുന്നത്.
മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായി. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയായി എന്നും റിയാസിന്‍റെ അഭിഭാഷകൻ പറഞ്ഞു. വീട്ടിൽ എല്ലായിടത്തും പരിശോധിച്ചു. നിയമ നടപടിയുടെ സാധ്യത പരിശോധിക്കും. റെയ്ഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അഭിഭാഷകൻ ആരോപിച്ചു. തിരുവനന്തപുരത്തെ വീട്ടിലെ പരിശോധനയും കഴിഞ്ഞെങ്കിലും പ്രവർത്തകരുടെ രോഷം കാരണം ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് കടക്കാനായിട്ടില്ല.






