തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രതികരണവുമായി മുഹമ്മദ് റിയാസ്.
സംഭവിച്ചത് “സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ വേട്ട” ആണെന്നാണ് റിയാസിന്റെ ആരോപണം. “ഇഡി അല്ല, ആരുവന്നാലും ഭയപ്പെടില്ലെന്നും, സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ നിലപാടുകൾക്കായി പോരാട്ടം തുടരുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
നിയമാനുസൃതമായി പ്രവർത്തിച്ച ബിസിനസിനെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും, കേസിന്റെ തുടക്കം മുതൽ അന്വേഷണ ഏജൻസികളുമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സിഎംആർഎൽ–എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് കേരളത്തിലും ബെംഗളൂരുവിലുമായി 14 ഇടങ്ങളിലാണ് ED പരിശോധന നടന്നത്. ഇതിനെതിരെ സിപിഎം പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.






