എറണാകുളം: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ. നടന് ടിനി ടോമിനെതിരായ പരാതിയുൾപ്പെടെ ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് അന്‍സിബയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ പരാതി നിഷ്പക്ഷമായി പരിഗണിക്കണമെന്നും പ്രത്യേക സമിതി രൂപീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. രമേശ് പിഷാരടി, മാല പാര്‍വതി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ ഉള്‍പ്പെട്ട സമിതി വേണമെന്നാണ് അന്‍സിബയുടെ ആവശ്യം.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. തന്നെക്കുറിച്ച് അവിഹിത ബന്ധങ്ങളുമായി ബന്ധപ്പെട്ട വ്യാജകഥകള്‍ പ്രചരിപ്പിച്ചുവെന്നും മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നും അന്‍സിബ പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന വ്യക്തിക്കൊപ്പം ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം, അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. സ്റ്റേജ് ഷോകളില്‍ തര്‍ക്കങ്ങളും വാക്കേറ്റങ്ങളും സാധാരണമാണെങ്കിലും, ഒരു അംഗത്തോടും മോശം സന്ദേശങ്ങളോ അനാചാരപരമായ പെരുമാറ്റമോ നടത്തിയിട്ടില്ലെന്നാണ് ടിനി ടോമിന്റെ വിശദീകരണം. അന്‍സിബയെ ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ നടി നീനാ കുറുപ്പും ടിനി ടോമിനെതിരെ രംഗത്തെത്തി. അന്‍സിബയ്ക്കെതിരെ ടിനി ടോം അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്ന് നീനാ കുറുപ്പ് ആരോപിച്ചു. അന്‍സിബയോടും നടി കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കാറുള്ളതെന്നും അവര്‍ പറഞ്ഞു.
അന്‍സിബയുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതായി പറയപ്പെടുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ഇതിനിടെ പുറത്തുവന്നു. അന്‍സിബയുടെ പരാതി ‘ഊള കേസ്’ ആണെന്ന് ടിനി ടോം പറഞ്ഞതായി ചാറ്റില്‍ കാണപ്പെടുന്നു. വിഷയത്തില്‍ മുതിര്‍ന്ന താരങ്ങളെ ഇടപെടിക്കരുതെന്നും ചില പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് പറഞ്ഞ രഹസ്യങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പരാമര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.






