ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിർത്തി നാല് സംസ്ഥാനങ്ങളിൽ ബിജെപി സംഘടനാ തലത്തിൽ വൻ അഴിച്ചുപണികൾ. പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ച് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് നീക്കം.
കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരമായാണ് മൽഹോത്ര ചുമതലയേൽക്കുന്നത്.
ഹരിയാനയിൽ അർച്ചന ഗുപ്തയെയും പഞ്ചാബിൽ സർദാർ കേവൽ സിങ് ദില്ലണെയും പുതിയ സംസ്ഥാന അധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി എംഎൽഎ അഭിഷേക് ദേബ്റോയിയെയാണ് പുതിയ അധ്യക്ഷനായി നിയമിച്ചത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനപ്രകാരം നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
സംഘടനയെ അടിത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് നേതൃത്വമാറ്റമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്നാണ് സൂചന. ഹർഷ് മൽഹോത്ര ഡൽഹി ബിജെപി അധ്യക്ഷനാകുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയും ഉടൻ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.






