പത്തനംതിട്ട: കൂടൽ കാരയ്ക്കാക്കുഴി മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് ഡ്രോൺ പരിശോധന ആരംഭിച്ചു. പുലിയെ പിടികൂടുന്നതിനായി ഉടൻ തന്നെ കൂട് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയിറങ്ങി വളർത്തുനായയെ ആക്രമിച്ചതോടെയാണ് ഭീതി ശക്തമായത്. തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സ്ഥിരീകരണം ലഭിച്ചത്.
പുലിയെ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള വ്യാപക പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെ പിടികൂടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് കൂട് സ്ഥാപിക്കും.
അതേസമയം, കോന്നി കുളത്തുമണ്ണ് മേഖലയിലും പുലിപ്പേടി തുടരുകയാണ്. കഴിഞ്ഞ ആഴ്ച മൂന്ന് ആടുകൾ പുലിയുടെ ആക്രമണത്തിൽ ചത്തതായി റിപ്പോർട്ട് ചെയ്തിരുന്നു. പകൽ സമയത്തുപോലും പുറത്തിറങ്ങാൻ ഭയക്കുന്ന നിലയിലാണ് നാട്ടുകാർ.
കാട്ടാനകളുടെ സാന്നിധ്യവും പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വടശ്ശേരിക്കരയിൽ കല്ലാർ നദി കടന്ന് എത്തുന്ന കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തുന്നതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് വന്യജീവി സാന്നിധ്യം തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചു. രാത്രികാല യാത്രകളും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.






