ബെയ്റൂത്ത്: ഏപ്രിൽ 17-ന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ദക്ഷിണ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ അതിരൂക്ഷമായി തുടരുന്നു. ഹിസ്ബുള്ളയുടെ താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. എന്നാൽ വലിയ നഗരങ്ങളും ജനവാസ മേഖലകളും ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലെബനനിലെ പ്രധാന നഗരങ്ങളിലൊന്നായ ടൈറിൽ ബുധനാഴ്ചയും വ്യാഴാഴ്ച പുലർച്ചെയുമായി നടന്ന ബോംബാക്രമണങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്. അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള സഹ്രാനി നദിക്ക് സമീപ പ്രദേശങ്ങളിലേക്ക് അടിയന്തരമായി മാറിത്താമസിക്കണമെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഈ നിർദേശം ലെബനന്റെ ആകെ ഭൂപ്രദേശത്തിന്റെ ഏകദേശം 14 ശതമാനം ഉൾക്കൊള്ളുന്ന മുന്നൂറോളം ഗ്രാമങ്ങളെയും നഗരങ്ങളെയും ബാധിക്കുന്നതായാണ് വിലയിരുത്തൽ. ഇതോടെ ദക്ഷിണ ലെബനനിൽ നിന്ന് വലിയ തോതിലുള്ള ജനപലായനം തുടരുകയാണ്.
തുടർച്ചയായ ആക്രമണങ്ങളും സൈനിക മുന്നറിയിപ്പുകളും കാരണം ടൈർ നഗരത്തിലെ രക്ഷാപ്രവർത്തനങ്ങൾ പോലും വലിയ രീതിയിൽ തടസപ്പെട്ട നിലയിലാണ്. സിദോൺ നഗരത്തിലെ താൽക്കാലിക അഭയകേന്ദ്രങ്ങൾ അഭയാർഥികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെടുന്ന ജനങ്ങൾക്ക് തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകുന്നുണ്ട്.
ഇതിനിടെ, സുരക്ഷിത മേഖലകളിലേക്ക് കാറിൽ മാറാൻ ശ്രമിച്ച ഒരു കുടുംബത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം ഉണ്ടായതായും, കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടതായും ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ച് 2 മുതൽ ആരംഭിച്ച സംഘർഷത്തിൽ ലെബനനിൽ മാത്രം ഇതുവരെ 3,213-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, ഇതേ കാലയളവിൽ ഇസ്രായേലിൽ 23 സൈനികരും 4 സിവിലിയന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണ ലെബനനിലെ സ്ഥിതി അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് മുന്നറിയിപ്പ് നൽകി.






