തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ കാർഷിക-വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനിൽക്കുന്ന സാഹചര്യത്തിൽ സുതാര്യവും ജനകീയവുമായ ഭരണത്തിലൂടെ പുതിയ കേരളം സൃഷ്ടിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നതിനായി നെല്ല്, നാളികേരം, റബ്ബർ എന്നിവയുടെ തറവില പുതുക്കും. സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കൂടുതൽ ആശ്വാസം നൽകുന്ന പദ്ധതികളും നടപ്പിലാക്കും. നഷ്ടപരിഹാര സംവിധാനം മെച്ചപ്പെടുത്തുകയും പ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്യും.
സ്ത്രീകളുടെ കാർഷിക പങ്കാളിത്തം വർധിപ്പിക്കാൻ ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ ഈ വർഷം രൂപീകരിക്കും. ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള മേഖലകളിൽ സ്ത്രീകളെ ഏകോപിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും. പച്ചക്കറി, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, തേനീച്ച വളർത്തൽ തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പിന്തുണ നൽകും.
സംസ്ഥാനത്ത് ആദ്യമായി സമഗ്ര മണ്ണുപരിശോധന പോളിസിയും രജിസ്റ്ററും നടപ്പാക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനവും വിപണനവും ശക്തിപ്പെടുത്താൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്കുകളും പ്രൊക്യുർമെന്റ് ഹബ്ബുകളും ആരംഭിക്കും. ഡിജിറ്റൽ ക്രോപ്പ് സർവേകൾ പൂർത്തിയാക്കി കർഷകർക്ക് കൂടുതൽ ലാഭം ഉറപ്പാക്കാൻ ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്റ്‌ഫോവും നിലവിൽ വരും.
വ്യവസായ മേഖലയിലും പതിനായിരത്തിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ആഗോള മത്സരക്ഷമത കൈവരിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ജിഐ ടാഗ് ലഭിച്ച കേരളത്തിലെ പ്രത്യേക ഉൽപ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.




