തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിൽ പ്രോട്ടോകോൾ വിവാദം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സഭയ്ക്കകത്ത് പ്രവേശിച്ചതാണ് വിവാദത്തിന് കാരണം.
നിയമസഭാ ചട്ടങ്ങൾ പ്രകാരം ഡിജിപിക്ക് സഭയ്ക്കകത്ത് പ്രവേശിക്കാൻ അനുമതി ഇല്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. സഭയ്ക്കകത്ത് എത്തിയ ഡിജിപി പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തുപോയതായും റിപ്പോർട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ അറിയിക്കുകയും, ഇത് അശ്രദ്ധ മൂലമാകാമെന്നു വിശദീകരിക്കുകയും ചെയ്തു. ഡിജിപിയുമായി സംസാരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.
പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ്, ഇത് മുൻപില്ലാത്ത സംഭവമാണെന്നും വിഷയത്തിൽ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അറിയിച്ചു. അന്വേഷണം അല്ലെങ്കിൽ വിശദീകരണം ആവശ്യമുള്ള വിഷയമാണെന്ന് പ്രതിപക്ഷം നിലപാട് വ്യക്തമാക്കി.






