കാസർകോട്: പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മനുവിനെതിരെ ബേക്കൽ പൊലീസ് അന്വേഷണം ശക്തമാക്കി. കടയുടമകൾക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ വരെ പഠിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
27ന് ഉച്ചയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് എന്നാണു പേരെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിലെത്തിയത്. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്. പണം ഓൺലൈനായി അയക്കാമെന്ന് പറഞ്ഞ പ്രതി ആദ്യം രണ്ട് രൂപ ട്രാൻസ്ഫർ ചെയ്ത് ബാക്കി തുക ഉടൻ എത്തുമെന്നു ജീവനക്കാരെ വിശ്വസിപ്പിച്ചു.
എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് ജ്വല്ലറി ജീവനക്കാർ ബേക്കൽ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. അഖിൽരാജ് അവധിയിലാണെന്നും സ്വർണം വാങ്ങിയിട്ടില്ലെന്നുമാണ് പൊലീസുകാർ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിസിടിവിയിൽ പ്രതിയായ മനുവിന്റെ ദൃശ്യം കണ്ടെത്തിയത്.
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ 2.60 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. കൊല്ലം സ്വദേശിയാണെന്നും ബേക്കൽ സ്റ്റേഷനിൽ ഏഴ് മാസമായി ജോലി ചെയ്യുന്നുവെന്നും ഉദുമ മുദിയക്കാലിൽ താമസിക്കുന്നുവെന്നും പറഞ്ഞാണ് ഇയാൾ വിശ്വാസം നേടിയത്.
ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകൾ വരെ പറഞ്ഞതോടെ ഇയാൾ യഥാർത്ഥ പൊലീസുകാരനാണെന്ന് വിശ്വസിച്ചതായും ഉടമ പറഞ്ഞു. ബേക്കൽ എസ്.ഐ അഖിൽ സെബാസ്റ്റ്യനാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കാസർകോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ മുൻപ് കേസുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.






