മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്മാർട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം. ടൂർണമെന്റിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
സ്മാർട്ട് ഗ്ലാസുകൾ വഴി വീഡിയോ റെക്കോർഡിംഗ്, തത്സമയ സംപ്രേഷണം, സന്ദേശവിനിമയം, ഓഡിയോ-വീഡിയോ കോളുകൾ എന്നിവ നടത്താൻ കഴിയുന്നതിനാൽ ഇവ ദുരുപയോഗത്തിന് സാധ്യതയുള്ളതായി അധികൃതർ വിലയിരുത്തി. അതിനാൽ ഇവയെ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തി.
പുതിയ നിർദ്ദേശപ്രകാരം, മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ ഹൈ-സെക്യൂരിറ്റി മേഖലകളിൽ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കാനോ കൈവശം വെയ്ക്കാനോ പാടില്ല. ഡ്രസ്സിംഗ് റൂം, ഡഗ്ഔട്ട് ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രിത മേഖലകളിലും ഈ വിലക്ക് ബാധകമാണ്.
സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ കളിക്കാരും സ്റ്റാഫും സ്മാർട്ട് ഗ്ലാസുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും, മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കും ബാധകമായതുപോലെ തന്നെ ഇവയും നിയന്ത്രിത ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ വ്യക്തമാക്കി.






