ഓടുന്ന ട്രെയിനിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു യുവാവിനെ സഹയാത്രികർ മർദിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തെ തുടർന്ന് പ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും നിയമം കൈയിലെടുക്കരുതെന്ന വാദവും ഉയർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവം ശ്രദ്ധ നേടിയത്. ട്രെയിൻ യാത്രയ്ക്കിടെ കുട്ടി അസ്വാഭാവികമായി നിലവിളിച്ചതിനെ തുടർന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സമീപത്ത് ഇരുന്നയാൾ ഉപദ്രവിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയതെന്നാണ് പോസ്റ്റിൽ പറയുന്നത്.
തുടർന്ന് മറ്റ് യാത്രക്കാർ യുവാവിനെ പിടികൂടി മർദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചിലർ പ്രതിയെ പിടിച്ചുനിർത്തുമ്പോൾ മറ്റുചിലർ മർദിക്കുന്നതും കുട്ടിയുടെ അമ്മ ചെരുപ്പുകൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ആധികാരികതയും വിശദാംശങ്ങളും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം പൊതുജനങ്ങൾക്കല്ലെന്നും നിയമസംവിധാനങ്ങൾക്കും കോടതികൾക്കുമാണെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുടെയോ അന്വേഷണ ഏജൻസികളുടെയോ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






