ചാലക്കുടി: സംസ്ഥാനത്ത് കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കയ്യിലോ മറ്റാരുടെയെങ്കിലും കയ്യിലോ ഒറ്റമൂലി പ്രയോഗങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇത് സങ്കീർണ്ണമായ പ്രശ്നമാണെന്നും പെട്ടന്ന് പരിഹാരം കാണൽ സാധ്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗ അക്രമങ്ങൾ തടയുന്നതിൽ പ്രഥമ ഉത്തരവാദിത്വം വനംവകുപ്പിന് തന്നെയാണ്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാൻ വരും തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് പുലർച്ചെയുണ്ടായ ആനയാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്ത് നിലവിലുണ്ടായിരുന്ന സോളാർ ഫെൻസിങ് മറികടന്നാണ് ആന ജനവാസമേഖലയിൽ എത്തിയത്. മരണപ്പെട്ട മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതിന്റെ ആദ്യഗഡു ഉടൻ കൈമാറുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത് ഇന്ന് ഹർത്താലാണ്.






