തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാക്കിയ ശേഷമാണ് പിണറായി വിജയൻ സർക്കാർ അധികാരമൊഴിയുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി പണം ചെലവഴിച്ചിട്ടില്ലെന്നും അഴിമതിയും കൊള്ളയും നടന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ അഴിമതിയും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അധികാരമേറ്റിട്ട് പത്ത് ദിവസം പോലും ആയിട്ടില്ലെങ്കിലും ഇതിനകം തന്നെ സമരങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇഡി അന്വേഷണം സംബന്ധിച്ച വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. ഇഡി അന്വേഷണം യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടതല്ലെന്നും, നിയമപരമായി അതിനെ നേരിടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികൾ ഒഴിവാക്കി ആക്രമണത്തിലേക്ക് പോയത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇഡി ഉദ്യോഗസ്ഥർ വരുന്നതും പോകുന്നതും ആഭ്യന്തര വകുപ്പിന് അറിയിച്ചിരുന്നില്ലെന്നും, പൊലീസ് സംരക്ഷണം നൽകാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശ ആക്രമണങ്ങളിലൂടെ തീർക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






