കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ കൊച്ചിയിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
‘സിജെപി കോക്രോച്ച് ജനതാ പാർട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന പേരിലുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്.
സമാധാനപരമായ കൂടിക്കാഴ്ച മാത്രമാണ് ലക്ഷ്യമെന്നാണ് ടെലഗ്രാം സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഈ പ്രചാരണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിച്ചാണ് പുണെ സ്വദേശി അഭിജീത് ദീപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും രാഷ്ട്രീയ സംസ്കാരത്തെയും ട്രോൾ ചെയ്യുന്ന വേദിയായാണ് ഇത് ശ്രദ്ധ നേടിയത്.
ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സിജെപിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ആളുകൾ പിന്തുടരുന്ന ഈ പ്ലാറ്റ്‌ഫോം ദേശീയ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളേക്കാൾ കൂടുതൽ ശ്രദ്ധ നേടിയതായും റിപ്പോർട്ടുകളുണ്ട്.






