തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നുവന്നാല്‍ വിഷയം പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചു.
ആര്‍ത്തവ സമയത്ത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും, അവരുടെ ആരോഗ്യാവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആര്‍ത്തവ അവധി സംബന്ധിച്ച തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ വിവിധ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവികമായ ജൈവപ്രക്രിയയാണെന്നും അതിനെ അപമാനമായി കാണരുതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരമൊരു അവധി നല്‍കുന്നത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവിനും അധിക്ഷേപത്തിനും കാരണമാകാമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയും തീരുമാനത്തെ വിമര്‍ശിച്ചു. മാസത്തില്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവദിവസങ്ങള്‍ രേഖപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകാമെന്നും ഇത് അനാവശ്യമായ സാമൂഹിക ശ്രദ്ധയ്ക്ക് കാരണമാകാമെന്നും അവർ അഭിപ്രായപ്പെട്ടു.






