ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പിയെന്ന ആരോപണത്തിൽ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി ബുഡിഗെരെ ക്രോസ് സമീപമുള്ള കായലോരം റസ്റ്ററന്റിലാണ് സംഭവം.
മലയാളികളായ ജിജു, ഷിബു എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അഭിലാഷ് ഒളിവിലാണ്. സംഭവത്തെ തുടർന്ന് റസ്റ്ററന്റ് പൊലീസ് സീൽ ചെയ്തു.
ഏകദേശം 18 മാസമായി പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിൽ മട്ടൺ മീൽസ് ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ലഭിച്ചത് മട്ടൺ അല്ലെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പരാതി ഉയർന്നത്. തുടർന്ന് ഉപഭോക്താക്കൾ ആവലഹള്ളി പൊലീസിനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ്, ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പിയതായി കണ്ടെത്തിയതായാണ് വിവരം. തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






