തൊടുപുഴ: സ്മിത ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ സംഭവത്തിന് പിന്നാലെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ആശുപത്രിയിൽ പ്രവേശിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 15 ഡിവൈഎഫ്ഐ പ്രവർത്തകരും 11 യുവമോർച്ച പ്രവർത്തകരുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
യുഎൻഎ യൂണിറ്റ് സെക്രട്ടറിയായ നഴ്സ് ജോലിക്കിടെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മാനസിക പീഡനത്തെ തുടർന്നാണ് സംഭവം ഉണ്ടായതെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചീഫ് നഴ്സിംഗ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നുവെന്നും, ഇവരുടെ പീഡനത്തെ തുടർന്ന് നിരവധി ജീവനക്കാർ ജോലി വിട്ടുപോകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിച്ചു. ശമ്പളം, ജോലി സമയം തുടങ്ങിയ വിഷയങ്ങളിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും മാനേജ്മെന്റിനെ പലതവണ അറിയിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






