ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാനും മണ്ഡലപുനർനിർണയ ബിൽ അവതരിപ്പിക്കാനുമായി കേന്ദ്ര സർക്കാർ നീക്കങ്ങൾ ശക്തമാക്കി.
മുൻപ് പാർലമെന്റിൽ മണ്ഡലപുനർനിർണയ ബിൽ പാസാകാതിരുന്ന സാഹചര്യത്തിൽ, കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുമായി ബിജെപി നേതൃത്വം ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഏകീകൃത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിൽ നിലവിൽ 39 അംഗ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിഗണനയിലാണ്. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ അവസാനത്തോടെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജെപിസി ചെയർമാൻ പി.പി. ചൗധരി അറിയിച്ചു.
സംസ്ഥാന നിയമസഭകളുടെ കാലാവധി വ്യത്യസ്തമായതിനാൽ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. 2027-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാമെന്ന നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ലഭിച്ചാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഡിഎംകെയുടെ നിലപാട്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടമാകരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. വിഷയാടിസ്ഥാനത്തിലുള്ള പിന്തുണ മാത്രമായിരിക്കും നൽകുകയെന്നും ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യമല്ല ഇതെന്നും ഡിഎംകെ നേതാക്കൾ വ്യക്തമാക്കി.






