മൂന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് മൂന്നാറിലും വെള്ളത്തൂവലിലും പൊലീസ് മണിക്കൂറുകളോളം വ്യാപക പരിശോധന നടത്തി. പിന്നീട് സംഭവം തെറ്റിദ്ധാരണയാണെന്ന് കണ്ടെത്തുകയായിരുന്നു.
31-ാം തീയതി ഉച്ചയ്ക്ക് ശേഷം പൊലീസ് ടോൾഫ്രീ നമ്പറിലേക്ക് ഒരു ടാക്സി ഡ്രൈവർ നൽകിയ ഫോൺ സന്ദേശത്തെ തുടർന്നാണ് സംഭവം ആരംഭിച്ചത്. ആനച്ചാൽ ടൗണിൽ നിന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിവരം. ഇതോടെ മൂന്നാർ, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം ആരംഭിച്ചു.
തുടർന്ന് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് ചിത്തിരപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പൊലീസ് സംഘം ഉടമയുടെ വീട്ടിലെത്തി പരിശോധന നടത്തി.
അവിടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം തെറ്റിദ്ധാരണയായിരുന്നുവെന്ന് വ്യക്തമായത്. ആനച്ചാൽ ടൗണിൽ കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതി ഡോറിൽ തട്ടി വീണപ്പോൾ, ഭർത്താവ് അവരെ ഉടൻ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇത് കണ്ട് തട്ടിക്കൊണ്ടുപോകലാണെന്ന് തെറ്റിദ്ധരിച്ചതാണ് സംഭവത്തിന് കാരണമായത്.
പൊലീസ് വീട്ടിലെത്തിയപ്പോഴാണ് യഥാർത്ഥ സംഭവവിവരം ദമ്പതികൾക്കും വ്യക്തമായത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയ്ക്ക് ശേഷം പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.






