മുംബെെ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
വീട്ടിൽ നിന്ന് ദിവസങ്ങളായി കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനുമായി ഫോണിൽ ബന്ധപ്പെട്ടു. വീട്ടിൽ എലി ചത്തുകിടക്കുകയാണെന്നായിരുന്നു ഇയാളുടെ വിശദീകരണം.
എന്നാൽ ദുർഗന്ധം അസഹനീയമായതോടെ അയൽവാസികൾ മാൽവാനി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിന്റെ പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.
മേയ് 18-നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒഡീഷയിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് കണ്ടെത്തിയത്. പിന്നാലെ അവിടെ നിന്ന് ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






