കൊച്ചി: സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമായ സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലമുടമയെ കണ്ടെത്താനായില്ലെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കാതെ ഇരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാവേലിക്കര തെക്കേക്കര സ്വദേശിയായ ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വീടിന് സമീപമുള്ള കാടുപിടിച്ച പറമ്പിൽ നിന്ന് വിഷപ്പാമ്പുകളുടെ ശല്യം നേരിടുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് 10 ദിവസത്തിനകം കാട് വെട്ടിത്തെളിക്കാൻ തെക്കേക്കര ഗ്രാമപഞ്ചായത്തിനോട് കോടതി നിർദേശിച്ചു.അപകടകരമായ സാഹചര്യങ്ങളിൽ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെന്നും, കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഇത്തരം ശല്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും അതിനാൽ നോട്ടീസ് നൽകാൻ കഴിയില്ലെന്നുമായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.






