തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു വാക്കേറ്റം.
“ധവളപത്രം വരുമ്പോൾ കാണാം, അത് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്” എന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി സതീശൻ ഇപ്പോൾ പാലിക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പെട്രോൾ, ഡീസൽ വിലവർധന രാജ്യത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി തന്നെ അത് സമ്മതിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എണ്ണവിലയിലെ വർധനയ്ക്ക് കേന്ദ്ര സർക്കാർ നയങ്ങളാണ് കാരണമെന്നാണ് അദ്ദേഹം ആരോപിച്ചത്.
മുൻകാലങ്ങളിൽ കോൺഗ്രസ് സർക്കാർ എണ്ണ കമ്പനികൾക്ക് വില നിർണയാധികാരം നൽകിയതിനെ തുടർന്ന് ഇപ്പോഴത്തെ സ്ഥിതി രൂപപ്പെട്ടതാണെന്നും, ഇപ്പോൾ ബിജെപി സർക്കാർ അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ലഭിച്ചിരുന്ന വിലക്കുറവുള്ള എണ്ണ അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് നിർത്തിവച്ചതായും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ശക്തമാക്കണമെന്നും, കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കൂടാതെ, കെഎസ്ആർടിസി അടക്കം സ്ഥാപനങ്ങൾ ഇന്ധനവില വർധനവിനെ തുടർന്ന് പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും, 2018-ൽ നികുതി കുറച്ച് 509 കോടി രൂപയുടെ ഇളവ് നൽകിയതായും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.






