തിരുവനന്തപുരം: പുറംകടലിൽ മീൻപിടിത്ത ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 മുതൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിദേശ ചരക്കുകപ്പൽ എംടി സോളിസിന് യാത്രാനുമതി ലഭിച്ചു. കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിന്റെ ജോയിന്റ് ഡയറക്ടർ ജനറൽ (ടെക്)യും പ്രിൻസിപ്പൽ ഓഫീസറുമായ ജെ. സെന്തിൽ കുമാർ അനുമതി ഉത്തരവിറക്കിയതിനെ തുടർന്ന് കപ്പൽ രാത്രി 7.30ഓടെ കൊളംബോയിലേക്ക് തിരിച്ചു.
അപകടവുമായി ബന്ധപ്പെട്ട് കപ്പലുടമകളും മറ്റ് ബന്ധപ്പെട്ട കക്ഷികളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് യാത്രാനുമതി നൽകിയത്. വിദേശ കപ്പൽ വിഴിഞ്ഞത്ത് എത്തിയതിലൂടെ വാടക ഇനത്തിൽ ഏകദേശം 30 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.
മടക്കയാത്രയ്ക്കായി കപ്പലിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഇന്നലെ എത്തിച്ചതായും അധികൃതർ വ്യക്തമാക്കി.
മാർച്ച് 7ന് കന്യാകുമാരിക്ക് സമീപമുള്ള കടലിൽ നടന്ന അപകടത്തിലാണ് കൊല്ലം സ്വദേശിയുടെ ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവർ കടലിൽ കാണാതായി. തമിഴ്നാട്ടിലെയും കൊൽക്കത്തയിലെയും ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ 20 വിയറ്റ്നാം സ്വദേശികളാണ് എംടി സോളിസിൽ ഉണ്ടായിരുന്നത്.






