ഷാർജ: ടിക് ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രവാസി സമൂഹം ഞെട്ടലിലാണ്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മലയാളികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, കണ്ണൂർ സ്വദേശികളുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ടിക് ടോക്കിൽ ലൈവ് സംപ്രേഷണത്തിനിടെ ഉണ്ടായ വാക്കേറ്റവും പരസ്പര വെല്ലുവിളികളുമാണ് സംഭവങ്ങൾക്ക് തുടക്കമായതെന്നാണ് പ്രാഥമിക വിവരം. വെല്ലുവിളിയെ തുടർന്ന് പ്രതിയെ കാണാനായി ഷാർജയിലെ അൽ നഹ്ദ മേഖലയിലേക്ക് ഇസ്മായിൽ എത്തിയതായാണ് സൂചന. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും മർദനത്തിലേക്കും വഴിമാറിയതായി സംഭവത്തെക്കുറിച്ച് അറിയുന്നവർ പറയുന്നു.
സംഭവത്തിലേക്ക് നയിച്ച തർക്കത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. മർദനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇസ്മായിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
വർഷങ്ങളായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന ഇസ്മായിൽ, ദുബായ് കരാമയിലെ ഒരു ബേക്കറി-കുൽഫി കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണുള്ളത്. സഹോദരനും ദുബായിൽ താമസിക്കുന്നുണ്ട്.
ടിക് ടോക്കിലൂടെ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യപ്രതിയെന്നാണ് സൂചന. ഇയാളടക്കം നാല് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.






