തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ പരമ്പരാഗത രീതികൾ മാറ്റി സമ്പൂർണ പ്രൊഫഷണൽ പ്രവർത്തന സംവിധാനം നടപ്പാക്കുന്നു. മുഖ്യമന്ത്രിയുടെ ദൈനംദിന ഓഫീസ് സമയക്രമവും പൊതുജനങ്ങൾക്ക് പ്രവേശന ക്രമീകരണങ്ങളും പുതുക്കുമെന്ന് റിപ്പോർട്ട്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം, മുഖ്യമന്ത്രി രാവിലെ 8 മണിക്ക് ഓഫീസിൽ എത്തും. ഉച്ചയ്ക്ക് 1.30 വരെ ഔദ്യോഗിക ജോലികൾ തുടരും. തുടർന്ന് ഉച്ചയ്ക്ക് 3 മുതൽ 5 വരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം നൽകും. ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷമാണ് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുക.
ഏകദേശം 10 മുതൽ 15 ശതമാനം ഫയലുകൾക്ക് കൂടുതൽ വിശദീകരണം അല്ലെങ്കിൽ പരിശോധന ആവശ്യമായി വരുമെന്ന് വിലയിരുത്തുന്നു. അത്തരം ഫയലുകൾ കൂടുതൽ പഠനത്തിനായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണൽ ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കാനും പദ്ധതിയുണ്ട്.
എല്ലാ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാൻ ഡാഷ്‌ബോർഡ് സംവിധാനം ഒരുക്കും. വകുപ്പുകളെ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കും. വകുപ്പ് സെക്രട്ടറിമാർക്കും സ്പെഷ്യൽ സെക്രട്ടറിമാർക്കും രാവിലെ 10 മുതൽ 11 വരെ മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിക്കും, അതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണം.
പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും കൂടുതലായി സെക്രട്ടേറിയറ്റിലും നിയമസഭയിലും എത്തുന്നതുകൊണ്ട് ഓഫീസുകളിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് ഈ ക്രമീകരണങ്ങൾ. പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ ഉച്ചയ്ക്ക് 3 മുതൽ 5 വരെ പ്രവേശനം ക്രമീകരിക്കാനാണ് തീരുമാനം. ഈ മാറ്റങ്ങൾ മന്ത്രിസഭാ യോഗത്തിൽ അന്തിമമായി തീരുമാനിക്കും.






