തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനിൽ വ്യാപക തിരച്ചില്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 137 പേർ അറസ്റ്റിലായി, 104 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാണിജ്യ അളവിലുള്ള ലഹരി പിടികൂടാൻ കഴിഞ്ഞതായാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ 500 ഗ്രാം എംഡിഎംഎ ഉൾപ്പെടുന്നു.
“അന്തര്‍സംസ്ഥാന തലത്തിലും നടപടികൾ ഉണ്ടാകും. അയല്‍ സംസ്ഥാനങ്ങളുമായി ചേർന്ന് സഹകരിച്ച് ലഹരിവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കും. പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്, ഇത്തവണ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയും. ഇപ്പോൾ പിടിച്ചെടുത്ത എംഡിഎംഎയുടെ മാർക്കറ്റ് വില ഏകദേശം 30 ലക്ഷം രൂപയോളം ആണെന്നും” സംസ്ഥാന പൊലീസ് മേധാവി റവാഡ്ചന്ദ്രശേഖർ പറഞ്ഞു,
മലപ്പുറം ജില്ലയിൽ കരിപ്പൂരിലും തിരൂരിലും വ്യാപക പരിശോധന നടത്തി. കരിപ്പൂരിൽ ഒരു വീടിൽ നിന്നും 16 ഗ്രാം എംഡിഎംഎ പിടികൂടി. അരഫാ അസ്ഫാക്ക് (28) ആണ് അറസ്റ്റിലായത്. തിരൂരിലെ ആശാൻപടി, പടിഞ്ഞാറക്കര, അഴിമുഖം തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക ലഹരിവേട്ട നടന്നു. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി വെച്ചിരുന്ന അഞ്ഞൂറിലധികം ഹാൻസ് പാക്കറ്റുകളും പിടിച്ചെടുത്തു.
പോലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികൾ ഇതിനകം തുടങ്ങിയത്, ഉടൻ പൂർത്തിയാക്കുമെന്നും റവാഡ്ചന്ദ്രശേഖർ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് ലഹരിവ്യാപനത്തെ തീവ്രമായി നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്.






