തിരുവനന്തപുരം: ഇന്ധന വില വർധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ധന വില കൂടിയത് നിയന്ത്രണ നടപടികളുടെ ഭാഗമാണെന്നും, കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്ധന വില കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകണമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തി. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ സർക്കാർ വകയിരുത്തി. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധന വില മേയ് മാസത്തിൽ 142 രൂപയായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആഭ്യന്തര വിമാന സർവീസുകൾക്കായി ഇന്ധന വില ലിറ്ററിന് 75.6 രൂപയായി പരിമിതപ്പെടുത്തി. ഇതിലൂടെ ആഭ്യന്തര വ്യോമയാന മേഖലയെയും യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാനാകും എന്നാണ് വിലയിരുത്തൽ.






