ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരിനൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഗാന്ധി മാർക്കറ്റ് പ്രദേശത്ത് പെൺകുട്ടിയെ സഹോദരന്റെ സുഹൃത്ത് മാരിശെൽവം കാറിൽ കയറ്റിക്കൊണ്ടുപോയതായാണ് വിവരം. തുടർന്ന് വാഹനത്തിനുള്ളിൽ ലഹരി കലർന്ന പാനീയം നൽകി അവശയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മറ്റ് ചിലരും ചേർന്ന് അതിക്രമം നടത്തിയതായി ആരോപിക്കുന്നു. പിന്നീട് അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു.
നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ പരിശോധനയിൽ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ മാരിശെൽവത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി ദേശീയപാത ഉപരോധിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.






