ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും വിമാന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ വികസന പദ്ധതി നടപ്പാക്കുന്നത്.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത പ്രതിസന്ധിക്ക് പിന്നാലെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഈ നവീകരണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളിൽ താൽക്കാലിക ശബ്ദം ഉണ്ടാകാമെന്നും അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
നിലവിൽ ടെർമിനൽ 1-ലേക്കുള്ള പ്രവേശന പാലത്തിന്റെ നവീകരണം രണ്ടുദിവസം മുമ്പ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ ഈ പാലത്തിന്റെ ശേഷി 20 ശതമാനം വർധിച്ചു. പ്രധാന പ്രവേശന പാതകളിലൊന്ന് മൂന്ന് വരികളിൽ നിന്ന് നാല് വരികളാക്കി ഉയർത്തിയതും വാഹന തിരക്ക് കുറയ്ക്കാൻ സഹായിക്കും.
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനായി രാത്രി സമയങ്ങളിൽ റോഡ് അടച്ചുപൂട്ടിയും വലിയ സ്റ്റീൽ ഘടനകൾ സ്ഥാപിച്ചുമാണ് നിർമ്മാണം നടത്തിയത്. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.
വ്യോമപാത നിയന്ത്രണങ്ങൾ മുൻപ് ഭാഗികമായി ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പൂർണ്ണമായി നീക്കിയതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയതായി അധികൃതർ അറിയിച്ചു. ഇനി വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും എയർലൈനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.






