ചെന്നൈ: തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾ തള്ളി സിപിഎം. തന്റെ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പാർട്ടി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ പാർട്ടിയുടെ പിന്തുണയുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും, ഇത്തരമൊരു ചർച്ചയോ ധാരണയോ സഖ്യകക്ഷികൾക്കിടയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ സഖ്യം വഴി തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റുകളിലേക്ക് കോൺഗ്രസ് പ്രതിനിധിയായി പ്രവീൺ ചക്രവർത്തിയെ പരിഗണിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് വിവാദത്തിന് കാരണമായത്. എന്നാൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെ ആണെന്നും സിപിഎം വ്യക്തമാക്കി.
ഇത്തരം തെറ്റായ പ്രചാരണങ്ങൾ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കാമെന്നും, സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പാർട്ടി നേതൃത്വങ്ങൾ തമ്മിലുള്ള ഔദ്യോഗിക ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കാവൂ എന്നും സിപിഎം മുന്നറിയിപ്പ് നൽകി.






