സിപിഎം എന്ന പാർട്ടിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ആരായിരുന്നു എന്നറിയാൻ പ്രവർത്തകർക്കിടയിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ളവർക്ക് ഉമ്മൻ ചാണ്ടി എന്താണോ അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവർക്ക് ഇന്നും കോടിയേരി. ഒരുപക്ഷേ കോടിയേരി ഒഴിച്ചിട്ട് പോയ ആ വലിയ വിടവ് ഇന്നും നികത്താതെ കിടക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിനുള്ള ആദരവും. ഇപ്പോഴിതാ അതേ കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്.
കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി പറയുന്നു. ആവശ്യത്തിന് വിളിച്ചാൽ പാർട്ടിയിലെ ഒരു പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ഫോൺ എടുക്കാറില്ല. തങ്ങളെ നേതാക്കൾ തിരിഞ്ഞു പോലും നോക്കിയില്ലെന്നും അവർ ആരോപിക്കുകയാണ്. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ ആരോപണങ്ങൾ. ഒപ്പം ആ ഉന്നത നേതാവ് പ്രതിപക്ഷ നേതാവ് പിണറായി വിജയനല്ലെന്ന് പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. അപ്പോൾ പിന്നെ ആരായിരിക്കും? പാർട്ടിയിലെ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു പിബി അംഗം- വിരലുകളെല്ലാം ചെന്നെത്തി നിൽക്കുന്നത് ഒറ്റ പേരിലേക്കാണ്. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിലേക്ക്.
കോടിയേരി മരിച്ച് നാലുവർഷത്തിന് ശേഷമാണ് കുടുംബം പ്രതികരണവുമായി എത്തുന്നത്. കോടിയേരി വിട്ടുപോയതിന് ശേഷം പാർട്ടി നേതൃത്വത്തിലുള്ളവരുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്ന് പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്നു പോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാന് പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സഹദുഃഖം പങ്കിടുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോൺ എടുത്ത് ഒന്നു സംസാരിക്കാൻപോലും തോന്നിയില്ല, ഫോൺ എടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല എന്നാണ് വിനോദിനി പറയുന്നത്. താൻ വ്യക്തിപരമായ കാര്യം സാധിക്കാനല്ല വിളിച്ചതെന്നും അവർ പറയുന്നുണ്ട്.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന നാലു വർഷത്തിനിടയിൽ തനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്. ഇത് തന്റെ മാത്രം അനുഭവമായിരിക്കുമോ, അതോ എല്ലാരംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമില്ലാതാവുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ? എന്ന ചോദ്യവും അവർ ചോദിക്കുന്നു.
ഒറ്റനോട്ടത്തിൽ ഇങ്ങനെയൊരു ആരോപണം വന്നാൽ ആദ്യം ചിന്ത പോവുക പിണറായിയിലേക്കാണ് എന്ന ബോധ്യത്തിൽ തന്നെയാവും പേര് പറയാത്ത ആ നേതാവ് പിണറായിയല്ല എന്ന് എടുത്ത് പറയാൻ അവരെ പ്രേരിപ്പിച്ചത്. വിജയേട്ടൻ വിളിച്ചാൽ ഫോൺ എടുക്കുകയും അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ് എന്ന് വിനോദിനി പറയുന്നുണ്ട്. പിണറായിയും കോടിയേരിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും രാഷ്ട്രീയ കേരളത്തിന് നല്ല ബോധ്യമുള്ളതുമാണ്.
ഇവിടെ എംവി ഗോവിന്ദൻ എന്ന പേര് പറയുന്നില്ല എന്ന കുറവ് മാത്രമേയുള്ളൂ, പാർട്ടിയെ അറിയാവുന്ന എല്ലാവർക്കും ഉദ്ദേശിച്ചത് അദ്ദേഹത്തെയാണെന്ന് സംശയമൊന്നും കാണില്ല. കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനിപ്പുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹമൊരിക്കലും തങ്ങളെ വിളിച്ചിട്ടില്ല എന്ന് പറയുന്നത് കേവലം പരിഭവമായി മാത്രം കാണാനാവുന്ന ഒന്നല്ല. സമീപകാലത്ത് എംവി ഗോവിന്ദനോളം വിമർശനം ഏറ്റുവാങ്ങിയ മറ്റൊരു നേതാവ് സിപിഎമ്മിലില്ല എന്ന് തന്നെ പറയേണ്ടി വരും. പത്രസമ്മേളനങ്ങളുടെ വീഡിയോ ഒന്നെടുത്ത് കണ്ടുനോക്കൂ എന്ന് മകൻ പോലും വിമർശിക്കുന്ന നിലയിലേക്ക് അദ്ദേഹം എത്തിയിരുന്നു.
കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ പാർട്ടി അംഗത്വത്തിൽ നിന്ന് അകറ്റി നിർത്തിയതുമായും ഇപ്പോഴത്തെ ആരോപണങ്ങളെ ചേർത്ത് വായിക്കാവുന്നതാണ്. നാല് വർഷത്തോളമാണ് ബിനീഷിനെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയത്. അതും ഗോവിന്ദന്റെ വാശിയുടെ പുറത്തായിരുന്നു എന്നത് പാർട്ടിക്കുള്ളിലെ അങ്ങാടിപ്പാട്ട്. ഇതും കുടുംബത്തിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. ഭാര്യയെ തളിപ്പറമ്പിൽ നിർത്തി പാർട്ടി കോട്ടയിൽ എട്ടുനിലയിൽ പൊട്ടിച്ച തരത്തിലുള്ള അനേകം സ്വാർത്ഥതാൽപര്യങ്ങൾ നിറഞ്ഞ തീരുമാനങ്ങളെടുക്കുന്ന ഗോവിന്ദൻ മാസ്റ്റർക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് പതിനാല് ജില്ലകളിലേയും ജില്ലാ കമ്മിറ്റികളിൽ നിന്നും ലോക്കൽ കമ്മിറ്റികളിൽ നിന്നുപോലും ഉയർന്നത്.
ചുരുക്കത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മുൻനിര നേതാവിന്റെ കുടുംബത്തിൽ നിന്ന് തന്നെ ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടാകുന്നത് കേവലം ഒരു വ്യക്തിപരമായ പരിഭവമായി തള്ളിക്കളയാനാവില്ല. ജനകീയ മുഖവും സൗമ്യമായ പെരുമാറ്റവും കൊണ്ട് പാർട്ടിക്ക് അതീതമായി വലിയൊരു സൗഹൃദവലയം തീർത്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധികളിൽ അണികളെയും സഹപ്രവർത്തകരെയും ചേർത്തുപിടിച്ച ഒരു ജനകീയനായ മുൻ സെക്രട്ടറിയുടെ കുടുംബത്തിന്, ഇന്നത്തെ പാർട്ടി നേതൃത്വത്തിൽ നിന്ന് നേരിടേണ്ടി വന്ന അവഗണന കമ്മ്യൂണിസ്റ്റ് ശൈലിക്ക് ചേർന്നതാണോ എന്ന ചോദ്യം അണികൾക്കിടയിലും ഉയരും. തെറ്റുതിരുത്തലുകളെക്കുറിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനെക്കുറിച്ചും സി.പി.എം വലിയ ചർച്ചകൾ നടത്തുന്ന ഈ സാഹചര്യത്തിൽ, വിനോദിനിയുടെ ഈ വാക്കുകൾ പാർട്ടിയുടെ നിലവിലെ ശൈലീമാറ്റത്തെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ ആത്മപരിശോധനയ്ക്ക് വഴിതുറക്കുമെന്നതിൽ സംശയമില്ല. വഴിവിളക്കുകൾ കെട്ടുപോകുമ്പോൾ വഴികാട്ടേണ്ടവർ തന്നെ വഴിതെറ്റിക്കുകയാണോ എന്ന ചോദ്യമാണ് ഈ വിവാദം രാഷ്ട്രീയ കേരളത്തിന് മുന്നിൽ അവശേഷിപ്പിക്കുന്നത്.






