തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്ന തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.
ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പോലീസ് കമ്മീഷണറും 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
മരണപ്പെട്ടയാൾ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവായിരുന്നുവെന്നും, ഇയാളെ സാധാരണ ജയിലിൽ പ്രവേശിപ്പിച്ചതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായും ആരോപണമുണ്ട്. മെയ് 16-നാണ് അടിപിടി കേസിൽ പുലനാട്ടുകര സ്വദേശി രേഷ്ബാബുവിനെ (33) അറസ്റ്റ് ചെയ്തത്.
ജയിലിൽ വച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.






