മനാമ: ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയതായി പറയുന്ന മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനോട് കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. സുരക്ഷ എന്നത് മിസൈലുകളോ ഡ്രോണുകളോ ഉപയോഗിച്ച് സൃഷ്ടിക്കാനാവില്ലെന്ന് ബഹ്റൈൻ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ക്ഷമയെ ബലഹീനതയായി കാണരുതെന്നും പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത ‘റെഡ് ലൈൻ’ ആണെന്നും ബഹ്റൈൻ വ്യക്തമാക്കി.
ശനിയാഴ്ച ബഹ്റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിലാണ് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്. ഇറാൻ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തുവെന്നതായും ബഹ്റൈൻ അറിയിച്ചു.
കടലിൽ മൈനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ മേഖലാ സ്ഥിരതയെ ബാധിക്കുന്നതാണെന്നും, അവയുടെ കൃത്യമായ സ്ഥാനം വെളിപ്പെടുത്തി നീക്കം ചെയ്യുന്നതിൽ സഹകരിക്കണമെന്നും ബഹ്റൈൻ ഇറാനോട് ആവശ്യപ്പെട്ടു. ന്യായീകരണമില്ലാത്ത ആക്രമണങ്ങൾ ഉടൻ അവസാനിപ്പിച്ച് സമാധാനപാത സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരം കടൽഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, യാതൊരു നിയന്ത്രണങ്ങളോ ഫീസോ ഇല്ലാതെ ഗതാഗതം അനുവദിക്കേണ്ടതുണ്ടെന്നും ബഹ്റൈൻ ചൂണ്ടിക്കാട്ടി.
നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇരുപതിനായിരത്തിലധികം കപ്പൽ ജീവനക്കാർ കടലിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ബഹ്റൈൻ പറഞ്ഞു. വാണിജ്യ, സിവിലിയൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും ജീവനക്കാർക്ക് കുടുംബങ്ങളിലേക്ക് മടങ്ങാനും മാനുഷിക ഇടനാഴി ഉടൻ തുറക്കണമെന്ന് ഇറാനോട് ബഹ്റൈൻ ആവശ്യപ്പെട്ടു.






