ന്യൂഡൽഹി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. 23 വയസ്സുകാരനായ കോളേജ് വിദ്യാർഥിയാണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഗോവയിലെ മാപുസ സ്വദേശിയും ബിരുദാനന്തര ബിരുദ രണ്ടാം വർഷ വിദ്യാർഥിയുമായ സാമുവൽ ഡി ബ്രാഗൻസയാണ് മരിച്ചത്.
വീട്ടിലുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് സാമുവൽ സ്വയം വെടിവെച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡരികിൽ അദ്ദേഹം മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ശക്തമായ വിമർശനങ്ങളും നടപടിയെടുക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. പിന്നാലെ പൊലീസ് സാമുവലിനെതിരെ കേസെടുത്ത് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇയാൾ സ്റ്റേഷനിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർന്നും സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിലുള്ള ട്രോളുകളും സൈബർ ആക്രമണങ്ങളും തുടരുകയായിരുന്നു. ഇതിന്റെ മാനസിക സമ്മർദ്ദത്തിലാണ് സാമുവൽ കടുത്ത വിഷമത്തിലായതെന്ന് കുടുംബം പൊലീസിനോട് അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






