തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ വിമർശനത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിനോദിനി പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ആരും കോടിയേരിയുടെ കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആരേയും അവഗണിക്കാറില്ലെന്നും താൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ പോകാറുണ്ടെന്നും ഗോവിന്ദൻ പറയുന്നു.
‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല. ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണം’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പിബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നു വ്യക്തമാക്കിയ അവർ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തിയില്ല.






