ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കോഴിക്കോട് പുതിയ നിരക്ക് 950.50 രൂപയാണ്.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് 7-ന് 60 രൂപയുടെ വർധന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ മാസത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്കും 42 രൂപയുടെ വിലവർധന നടപ്പാക്കിയിരുന്നു.
തുടർച്ചയായ വിലവർധന സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി ഉയരുന്നതിനിടെയാണ് പാചകവാതക വിലയും വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. സ്കൂൾ തുറന്ന സമയത്ത് ഉണ്ടായ ഈ വർധന കുടുംബ ബജറ്റിന് അധികഭാരമാകുമെന്നാണ് ആശങ്ക.
“വില വർധിക്കുന്ന വാർത്തകൾ മാത്രമാണ് കേൾക്കുന്നത്. വില കുറയുന്ന വാർത്തകൾ കാണാനില്ല. ഒരു സിലിണ്ടർ ഏകദേശം ഒരു മാസം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. സ്കൂൾ തുറന്ന സമയത്ത് വില കൂട്ടിയത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാണ്,” തിരുവനന്തപുരം ജഗതി സ്വദേശിനിയായ ബിന്ദു പ്രതികരിച്ചു.
വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാർഹിക എൽപിജിക്കും വില ഉയർന്നതോടെ അടുക്കളച്ചെലവ് വീണ്ടും വർധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.






