തൃശ്ശൂർ: തൃശൂർ മണ്ണുത്തി മുല്ലക്കരയിൽ വീട്ടുടമയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവം. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരനെയാണ് മൂന്നംഗ മോഷണസംഘം ആക്രമിച്ച് കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്.
വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 40 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും സംഘം കവർന്നതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് കവർച്ച നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ മൊഴി.
മോഷ്ടാക്കൾ വീട്ടിൽ നിന്ന് പോയതിനു പിന്നാലെ കെട്ടഴിച്ച സോമശേഖരൻ റോഡിലേക്ക് ഓടിയെത്തി സഹായം തേടുകയും തുടർന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.






