ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. നിലവിൽ 36 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് അണ്ണാമലയ്ക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തിന് ഈ സുരക്ഷ അനുവദിച്ചിരുന്നത്.
ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭത്തിന് 13 ലക്ഷത്തിലധികം പേർ അംഗത്വമെടുത്തതായി അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് 2021-ൽ തമിഴ്നാട് ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും പാർട്ടി രാജി അംഗീകരിക്കുകയും ചെയ്തു.
രാജി വെക്കുന്നതിന് മുൻപ് അമിത് ഷാ അടക്കമുള്ള ബിജെപി ദേശീയ നേതൃത്വവുമായി അണ്ണാമലൈ ചർച്ച നടത്തിയിരുന്നുവെങ്കിലും അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ മുന്നേറ്റവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിൽ പാർട്ടി നേതൃത്വവുമായി യോജിക്കാൻ കഴിയാത്തതാണ് രാജിക്ക് കാരണമെന്ന് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.






