കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ വികസനത്തിന് 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ ഈ പദ്ധതികൾ പ്രഖ്യാപിച്ചു. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
ന്യൂഡൽഹിയെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. ലക്നൗ, വാരാണസി, പട്ന എന്നിവിടങ്ങൾ വഴി സർവീസ് നടത്തുന്ന ട്രെയിൻ ആറു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 പുതിയ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. കൂടാതെ 538 ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമിക്കും.
സംസ്ഥാനത്തെ 102 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും. കൊൽക്കത്ത മെട്രോയ്ക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 പുതിയ റെയ്ക്കുകളും അനുവദിക്കും. ദാൻകുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന ചരക്കുനീക്ക ഇടനാഴിയും പദ്ധതിയുടെ ഭാഗമാകും.
റെയിൽവേ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഭൂമി ഏറ്റെടുക്കൽ നടപടികൾ സുഗമമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത സംവിധാനവും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.






