ഇൻഡോർ: ആംബുലൻസ് സൗകര്യം ലഭിക്കാതിരുന്നതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ 12-കാരനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ട് മാതാപിതാക്കൾ ഏകദേശം ഒരു കിലോമീറ്റർ ദൂരം നടന്ന് ആശുപത്രിയിലെത്തിച്ച സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ വിവാദമായി.
ഇൻഡോറിലെ എം.വൈ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദർശ് എന്ന 12-കാരനെ കൂടുതൽ പരിശോധനകൾക്കായി സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ കുട്ടിയെ മാറ്റുന്നതിനാവശ്യമായ ആംബുലൻസ് സൗകര്യം ആശുപത്രി അധികൃതർ ഒരുക്കിയില്ലെന്നാണ് ആരോപണം.
തുടർന്ന് കടുത്ത ചൂടിനിടെ കുട്ടിയുടെ അച്ഛൻ തന്നെ സ്ട്രെച്ചർ തള്ളിയും വലിച്ചും ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൂര്യാതപത്തിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ അമ്മ വസ്ത്രം വെള്ളത്തിൽ നനച്ച് ശരീരത്തിൽ വിരിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ ശേഷം കുട്ടിയെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും രേഖകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു. ഇതോടെ അതേ രീതിയിൽ കുട്ടിയെ വീണ്ടും എം.വൈ. ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോകേണ്ട സാഹചര്യവും മാതാപിതാക്കൾക്ക് നേരിട്ടു.
സംഭവം പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്. വിവാദത്തെ തുടർന്ന് എം.വൈ. ആശുപത്രി സൂപ്രണ്ടിനെതിരെ അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയിൽ ഇത്തരം വീഴ്ചകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.






