കണ്ണൂർ: കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് ക്രമക്കേട് വിവാദം ഉയർന്നു. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ സെക്രട്ടറി ഇ. രമേശനെ പുറത്താക്കാൻ തീരുമാനിച്ചു. എരിയാ കമ്മിറ്റി യോഗം നടപടി അംഗീകരിച്ചു.
ഓഫീസ് നിർമ്മാണത്തിനായി വിവിധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടിൽ കണക്കിൽപ്പെടാത്ത തുക ഉണ്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ടൗൺ ബാങ്കിലെ പാർട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരിൽ നിന്ന് പിരിച്ച വലിയ തുകയും കണക്കിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയുണ്ട്.
ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാന പദ്ധതിയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ബംബർ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പദ്ധതിയിൽ തട്ടിപ്പ് നടന്നെന്ന പരാതിയിലും അന്വേഷണം നടത്തിയിരുന്നു.
ഉന്നത നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരാതികളിലും ആരോപണങ്ങളിലും അന്വേഷണം നടത്തിയ ശേഷമാണ് ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെയാണ് കണ്ണൂരിൽ പുതിയ ഫണ്ട് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പി. പ്രശാന്തന് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകാൻ തീരുമാനിച്ചു.












