പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. സാമുവേൽ ക്ലിഫ്സൺ എന്നയാളാണ് പിടിയിലായത്. പന്തളത്ത് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയാണ്. ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് ഇയാളെ പിടികൂടിയത്.
പത്തനംതിട്ട എസ്.പി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ആഴ്ച പന്തളത്ത് 300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന ശൃംഖലയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിനെ തുടർന്ന് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ദമ്പതികൾ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് ലഹരി കടത്തിന്റെ പ്രധാന കണ്ണികളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് സാമുവേൽ ക്ലിഫ്സൺ പിടിയിലായത്.
സംസ്ഥാന പൊലീസ് മേധാവിയുടെ പിന്തുണയോടെയായിരുന്നു ഓപ്പറേഷൻ തൂഫാൻ നടപ്പാക്കിയത്. പ്രതിയെ കേരളത്തിലേക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾക്കായി ഫണ്ട് ഉൾപ്പെടെ വേഗത്തിൽ അനുവദിച്ചതായും പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.






