കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ ടി. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്കു നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പിലെ സൈബർ ഫൊറൻസിക് ഓഡിറ്റിങ് വിദഗ്ധരുടെ സഹായം ഇ.ഡി. തേടി.
ദുബായിലെ ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തെയും ന്യൂഡൽഹിയിലെ യുഎഇ എംബസിയെയും സമീപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. മുമ്പ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണ ശ്രമങ്ങൾ ചില ഇടപെടലുകളുടെ പശ്ചാത്തലത്തിൽ വിജയിക്കാതെ പോയിരുന്നുവെന്നും വിവരം.
ഇ.ഡിയും എസ്എഫ്ഐഒയും ചേർന്ന് നടത്തിയ യോഗത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര സഹായം തേടാൻ ഇ.ഡി. ഡയറക്ടർ നിർദേശം നൽകിയതായി അറിയുന്നു.
വീണാ വിജയന്റെയും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെയും മൊഴികളിൽ ബാങ്ക് ലോക്കറുകളുടെ വിവരം വ്യക്തമാക്കിയിട്ടില്ലെങ്കിലും, രണ്ട് വർഷം മുൻപുവരെ ഇവർ ഉപയോഗിച്ചിരുന്ന 7 ബാങ്ക് ലോക്കറുകളുടെ രേഖകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. ഇവയ്ക്ക് ഇപ്പോഴും ഫീസ് അടയ്ക്കുന്നുണ്ടെന്ന കണ്ടെത്തലും നിർണായകമായി കണക്കാക്കുന്നു.
ഇതിനു പുറമേ, കമ്പനികളുടെ ഉടമകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) സമൻസ് അയയ്ക്കാനാണ് ഇ.ഡി.യുടെ തീരുമാനം. സമൻസ് ലഭിച്ചാൽ ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതും മൊഴികൾ രേഖപ്പെടുത്തുന്നതും നിയമപരമായി നിർബന്ധമായിരിക്കും എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






