റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ ജൂൺ 10 മുതൽ സർവീസുകൾ ആരംഭിക്കും. വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് കമ്പനിയുടെ പ്രവർത്തനാരംഭം.
ആദ്യ അന്തർദേശീയ സർവീസ് ലണ്ടനിലേക്കായിരിക്കും. നേരത്തെ ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന സർവീസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപേ തുടങ്ങാൻ തീരുമാനിച്ചു. ഇതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും തിരിച്ചും കൂടുതൽ കണക്റ്റിങ് സർവീസുകൾ ലഭ്യമാകും.
അതേസമയം, ജിദ്ദ, ദുബായ്, കെയ്‌റോ, മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകളും റിയാദ് എയർ പ്രഖ്യാപിച്ചു. ജൂൺ 14 മുതൽ ജിദ്ദയിലേക്കും, ജൂൺ 18 മുതൽ ദുബായിലേക്കും, ജൂൺ 25 മുതൽ കെയ്‌റോയിലേക്കും സർവീസുകൾ ആരംഭിക്കും. യൂറോപ്യൻ നഗരങ്ങളായ മാഡ്രിഡിലേക്ക് ജൂലൈ 17-നും മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23-നുമാണ് സർവീസ് ആരംഭിക്കുന്നത്.
അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് സർവീസുകൾക്കായി ഉപയോഗിക്കുന്നത്. ഇതേ വിഭാഗത്തിൽപ്പെട്ട 72 വിമാനങ്ങൾ സ്വന്തമാക്കാനാണ് കമ്പനിയുടെ പദ്ധതി. ബിസിനസ്, ടൂറിസം, വ്യാപാര മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ റൂട്ടുകൾ തെരഞ്ഞെടുത്തതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് അറിയിച്ചു.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി റിയാദിനെ ലോകത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ യാസിർ അൽ റുമയ്യാൻ പറഞ്ഞു. 2030ഓടെ ലോകമെമ്പാടുമുള്ള 100-ലധികം നഗരങ്ങളുമായി റിയാദിനെ ബന്ധിപ്പിക്കുന്ന വിപുലമായ വിമാനശൃംഖല ഒരുക്കാനാണ് കമ്പനിയുടെ ലക്ഷ്യം.






