ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണയും അർജുൻ ജാദവ് രാജീന്ദ്രയുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപത്താണ് സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം ഉറിയിലെ കമൽകോട്ട് മേഖലയിലെ സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അബദ്ധത്തിൽ ഉണ്ടായ സ്ഫോടനമാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






