തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ സന്ദീപിൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനഃപൂർവമല്ലെന്നും ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമെന്നും സന്ദീപ് മൊഴി നൽകി. തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനും ഗൺമാനുമായ സന്ദീപ് കേസിൽ രണ്ടാം പ്രതിയാണ്. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹർജിയിലും നൽകിയ വിവരങ്ങൾ എസ്ഐടിക്ക് മുൻപിലും ആവർത്തിക്കുകയായിരുന്നു സന്ദീപ്. തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം തകർക്കുമായിരുന്നു. പ്രതിഷേധക്കാർ പിന്മാറുന്നില്ലെന്നതിനാലാണ് ലാത്തി പ്രയോഗിക്കേണ്ടിവന്നതെന്നും മൊഴി നൽകി. അതേസമയം, ലാത്തി എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് സന്ദീപ് മറുപടി നൽകിയില്ല.






