കണ്ണൂർ: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികളെ നേതൃത്വം വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കല്ലെന്നും, കീഴ്ഘടകങ്ങളുടെ അഭിപ്രായം അവഗണിച്ച് സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും നേതാക്കൾ ആരോപിച്ചു. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ശ്യാമളയുടെയും മധുസൂദനന്റെയും പേരുകളെ എതിർത്തിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു.
ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ അംഗങ്ങളെ ഒഴിച്ചാൽ മറ്റെല്ലാവരും സ്ഥാനാർത്ഥി മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത യോഗത്തിൽ പോലും ജില്ലാ ഘടകം ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും, എന്നാൽ ആ അഭിപ്രായം പരിഗണിക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ വ്യക്തമാക്കി.
സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ സമീപനം പുനഃപരിശോധിക്കേണ്ട സാഹചര്യമാണെന്നും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വിമർശിച്ചു.






