കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ പാർട്ടി എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ പരസ്യമായി രംഗത്തെത്തി. അഭിഷേകിന്റെ പെരുമാറ്റം തന്നെ അപമാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹത്തിന് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ലെന്നും കല്യാൺ ബാനർജി ആരോപിച്ചു.
വ്യാജ ഒപ്പ് ചമച്ച കേസിൽ അഭിഷേക് ബാനർജിക്കായി കോടതിയിൽ ഹാജരാകാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം അഭിഭാഷകനെ മാറ്റിയതായി അറിയിക്കുകയായിരുന്നുവെന്ന് കല്യാൺ ബാനർജി പറഞ്ഞു. ഇത് തനിക്കെതിരായ അവഹേളനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
“ഞാൻ മമത ദീദിക്കൊപ്പമാണ്. എന്നാൽ അഭിഷേകിനെയാണോ ഞങ്ങളെയാണോ വേണ്ടത് എന്ന് അവർ തീരുമാനിക്കണം. അഭിഷേക് അഹങ്കാരിയാണ്. അദ്ദേഹത്തിന് മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ല,” എന്ന് കല്യാൺ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ടിഎംസി എംഎൽഎമാരുടെ വ്യാജ ഒപ്പ് ചമച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അഭിഷേക് ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് മുമ്പ് സിഐഡിക്ക് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സിഐഡി പരിശോധനയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതും താനാണെന്ന് കല്യാൺ ബാനർജി അവകാശപ്പെട്ടു. എന്നാൽ കേസിന്റെ വാദത്തിനായി മറ്റൊരു അഭിഭാഷകനെ നിയോഗിച്ച വിവരം അവസാന നിമിഷമാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന നേതാവിന്റെ ഈ തുറന്ന വിമർശനം തൃണമൂൽ കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ നേടുകയാണ്.






