തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് ജൂൺ 15ന് തുടക്കമാകും. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടൗൺ ടു ടൗൺ ഉൾപ്പെടെ ‘ഓർഡിനറി’ എന്ന് രേഖപ്പെടുത്തിയ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. എന്നാൽ സിറ്റി ഫാസ്റ്റ് ബസുകൾക്ക് പദ്ധതി ബാധകമല്ല. ഉദ്ഘാടനത്തിന് ശേഷം രാവിലെ 8.30 മുതൽ യാത്രക്കാർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭ്യമാകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടപ്പാക്കുന്നത്. പ്രത്യേക കാർഡോ രജിസ്ട്രേഷനോ സർട്ടിഫിക്കറ്റോ ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരുടെ എണ്ണവും ചെലവും കൃത്യമായി കണക്കാക്കുന്നതിനായി എല്ലാ സ്ത്രീകൾക്കും ‘സീറോ ടിക്കറ്റ്’ നൽകും.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിയുടെ മേൽ ചുമത്തില്ലെന്നും സർക്കാർ ഗ്രാന്റായി തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിദിനം രണ്ട് കോടിയിലധികം രൂപ പദ്ധതിക്കായി ചെലവാകുമെന്നാണ് പ്രാഥമിക കണക്ക്.
സ്ത്രീകൾ യാത്രാചെലവായി ലാഭിക്കുന്ന തുക വിപണിയിലേക്ക് തിരിച്ചെത്തുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി പരസ്യങ്ങളും സ്പോൺസർഷിപ്പുകളും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗ്രാമവണ്ടി സർവീസുകളുടെ എണ്ണം നിലവിലെ 58ൽ നിന്ന് 500 ആയി ഉയർത്താനും, തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് റൂട്ട് പഠനം നടത്തി പുതിയ സർവീസുകൾ ആരംഭിക്കാനുമുള്ള നടപടികൾ പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉടമകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.






