പാറ്റ്ന: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25-കാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാൻ മൃതദേഹം മാവിൽ കെട്ടിത്തൂക്കിയതായും പൊലീസ് കണ്ടെത്തി.
ഗർകട്ടി ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിലെ മാവിൽ യുവതിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയ ശേഷം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ശാസ്ത്രീയ പരിശോധനയിൽ ആത്മഹത്യയല്ല, കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് ഭർത്താവ് ഗൗതമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആദ്യം മർദിക്കുകയും പിന്നീട് സമീപത്തെ കരിമ്പ് തോട്ടത്തിലെത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ഒളിപ്പിച്ചുവെച്ച ശേഷം രാത്രിയിൽ മാവിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഹേമലതയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






